ദില്ലി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ദില്ലിയിൽ നടന്ന ഘോഷ യാത്രയിൽ മതമൗലിക വാദികൾ നടത്തിയ ആക്രമണത്തിൽ ഉടൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവത്തിൽ ദില്ലിയിലെ ഉന്നത പോലീസ് മേധാവിമാരുമായി അമിത് ഷാ സംസാരിക്കുകയും അവർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
പോലീസ് കമ്മീഷ്ണറുമായും ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ കമ്മീഷ്ണറുമായും അമിത് ഷാ സംസാരിച്ചു. അഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം രാജ്യ തലസ്ഥാനത്ത് സമാധാനം നിലനിർത്തുന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമെന്നാണെന്ന അരവിന്ദ് കെജ്രിവാളിന്റെ വാക്കുകൾ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വിമർശിച്ചു. ഉത്തരവാദിത്വമില്ലാതെയുള്ള പെരുമാറ്റമെന്നാണ് അദ്ദേഹം വിമർശിച്ചത്. അരവിന്ദ് കെജ്രിവാൾ ദില്ലി മുഖ്യമന്ത്രിയാണ്.
അദ്ദേഹം ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും അനുരാഗ് താക്കൂർ വിമർശിച്ചു. വടക്കു പടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗിർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്.