തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയി 12 ദിവസം പിന്നിട്ടിട്ടും കൂട്ടിൽ കയറാതെ അധികൃതരെ വട്ടം ചുറ്റിക്കുകയാണ് ഹനുമാൻ കുരങ്ങ്. ഇതിനിടെ രണ്ട് തവണ ഹനുമാൻ കുരങ്ങ് മൃഗശാലയിൽ പ്രവേശിച്ചിരുന്നു. എന്നാൽ, ഈ രണ്ട് തവണയും അധികൃതർക്ക് പിടികൂടാൻ സാധിച്ചിട്ടില്ല.
ബെയിൻസ് കോമ്പൗണ്ട്, മസ്കറ്റ് ഹോട്ടൽ വളപ്പ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ ഹനുമാൻ കുരങ്ങ് വിഹരിക്കുന്നുണ്ടെന്നാണ് സൂചന. മൃഗശാലയിലെ അധികൃതർ നൂലിൽ കെട്ടി എറിഞ്ഞു കൊടുക്കുന്ന പഴങ്ങളും, തളിരിലകളുമാണ് ഹനുമാൻ കുരങ്ങിന്റെ പ്രധാന ഭക്ഷണം. അതേസമയം, മൃഗശാലയിലെ മരക്കൊമ്പുകളിൽ എത്തുന്ന കാക്കകൾക്കും മറ്റു പക്ഷികൾക്കും ഹനുമാൻ കുരങ്ങ് നേരിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ട്.
ജൂൺ 13നാണ് തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്നും പെൺ ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. സാധാരണ നിലയിൽ ഇണയെ വിട്ടുപോകാത്ത ഇനത്തിലുള്ളവയാണ് ഹനുമാൻ കുരങ്ങുകൾ. എന്നാൽ, ഇത്തവണ ഇണയെ പോലും വേണ്ടാതെയാണ് നഗരത്തിൽ ചുറ്റിക്കറങ്ങുന്നത്.