സുല്‍ത്താന്‍ബത്തേരി : വയനാട് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനില്‍ പീഡന കേസ് പ്രതി സ്റ്റേഷനിലെ അലമാരയുടെ ചില്ലില്‍ പ്രതി സ്വയം തലയിടിച്ച് പരിക്കേൽപ്പിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. മീനങ്ങാടി സ്വദേശി ലെനിനാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ഇന്നുച്ചയോടെ സ്വയം മുറിവേല്‍പ്പിച്ചത്.
മരിക്കാനായാണ് താനിത് ചെയ്തതെന്ന് ഇയാൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി . എം.ഡി.എം.എ. പിടികൂടിയതുമായി ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കാനായി മാദ്ധ്യമ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം അരങ്ങേറിയത്.
അമ്പലവയലിലെ ഒരു റിസോര്‍ട്ടില്‍ നടന്ന ബലാത്സംഗക്കേസിലെ 15-ാം പ്രതിയാണ് ലെനിന്‍. ഇയാള്‍ക്കെതിരേ തമിഴ്‌നാട്ടില്‍ ഇയാളുടെ അന്നത്തെ കാമുകിയുടെ അച്ഛന്‍, അമ്മ, മുത്തശ്ശന്‍ എന്നിവരെ കൊലപ്പെടുത്തിയെന്ന കേസുമുണ്ട്. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് ഇയാളെ ബത്തേരിയില്‍ എത്തിച്ചത്.
അമ്പലവയലിലെ റിസോര്‍ട്ടില്‍ ലെനിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലായിരുന്നു പോലീസ്. മാദ്ധ്യമ പ്രവർത്തകരെ കണ്ടപ്പോള്‍ ലെനിന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയപ്പോഴാണ് അലമാരയുടെ ചില്ലില്‍ സ്വയം തലയിടിപ്പിച്ച് പരിക്കേല്‍പ്പിച്ചത്. തുടർന്ന് ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.