ശബരിമല: ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായകന്‍ വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പത്ത് ഓസ്‌കാറിനേക്കാൾ തനിക്കു വലുതാണ് മകരവിളക്കു ദിവസം ലഭിച്ച ഹരിവരാസനം പുരസ്‌കാരമെന്നും ഇതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും വീരമണി രാജു പറഞ്ഞു. സംഗീത ലോകത്തെ പ്രഗത്ഭര്‍ക്കു നല്‍കുന്ന പുരസ്‌കാരമാണിത്.
ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എസ്. രവി, പി.എം. തങ്കപ്പൻ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ശബരിമല സ്പെഷൽ കമ്മീഷണർ എം. മനോജ്, എഡിജിപി എസ്. ശ്രീജിത്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ ബി.എസ്. തിരുമേനി തുടങ്ങിയവർ സംസാരിച്ചു.
2012 മുതലാണ് സംസ്ഥാന സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ചേർന്ന് ഹരിവരാസനം പുരസ്‌കാരം ഏർപ്പെടുത്തി തുടങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച വീരമണി രാജു തമിഴ്നാട് സര്‍ക്കാരിൻ്റെ കലൈമാമണി അവാര്‍ഡ് ഉള്‍പ്പടേയുള്ള പുരസ്കാരങ്ങല്‍ നേരത്തെ കരസ്ഥമാക്കിയിരുന്നു.