ദില്ലി: വനിതാ ഐപിഎലിനായി വാദിച്ച് ഇന്ത്യയുടെ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഐപിഎൽ പോലെ ഒരു വേദിയുണ്ടെങ്കിൽ ആഭ്യന്തര താരങ്ങൾക്ക് സമ്മർദ്ദ ഘട്ടത്തിൽ കളിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാൻ കഴിയുമെന്നും വനിതാ ബിബ് ബാഷ് ലീഗ് ഒക്കെ ആ ധർമ്മമാണ് നിർവഹിക്കുന്നതെന്നും താരം പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി-20യ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹർമൻപ്രീത് കൗർ.
“തഹ്‌ലിയ മഗ്രാത്ത് ബാറ്റ് ചെയ്തത് ശ്രദ്ധിച്ചാൽ വനിതാ ബിബിഎലിൽ കളിച്ചതിൻ്റെ ആത്മവിശ്വാസം കാണാം. അവർ രാജ്യാന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാണ്. അവർ രാജ്യാന്തര ക്രിക്കറ്റിൽ ഏറെയൊന്നും കളിച്ചിട്ടില്ല. പക്ഷേ, ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുന്നതിനു മുൻപ് ഒരുപാട് മാച്ചുകൾ കളിച്ചു.- ഹർമൻപ്രീത് കൗർ പറഞ്ഞു.
നമുക്കും രേണുക സിംഗിനെപ്പോലെ ഉയർന്ന തലത്തിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത യുവതാരങ്ങളുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ രേണുക മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷേ, അത്ര അനുഭവസമ്പത്തില്ല. നമുക്ക് വനിതാ ഐപിഎൽ ഉണ്ടെങ്കിൽ, സമ്മർദ്ദ ഘട്ടത്തിലും മികച്ച പ്രകടനം നടത്താൻ ആഭ്യന്തര താരങ്ങൾക്ക് സാധിക്കുമെന്നും താരം വർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.