ദുബായ് : ബൗളിങ് ആക്‌ഷനിലെ പിഴവ് ചൂണ്ടിക്കാട്ടി പാകിസ്ഥാൻ യുവ പേസർ (Mohammad Hasnain) മുഹമ്മദ് ഹസ്‌നൈനിന് വിലക്കേർപ്പെടുത്തി ഐസിസി. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ താരത്തിന് കളിക്കാനാവില്ല. ലാഹോറില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന്‍റെ ആക്ഷനില്‍ അനുവദനീയമായ 15 ഡിഗ്രിയിലധികം വളവുള്ളതായി കണ്ടെത്തിയത്.
ഐ.സി.സിയുടെ നടപടിയെത്തുടര്‍ന്ന് ഹസ്‌നൈനിന്റെ ബൗളിങ് ആക്ഷനുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) ഈ വിഷയത്തിൽ പ്രസ്താവന പുറത്തിറക്കി, മുഹമ്മദ് ഹസ്‌നൈന്റെ ആക്ഷൻ സംബന്ധിച്ച പരിശോധന റിപ്പോർട്ട് ലഭിച്ചെന്നും ആക്ഷനില്‍ അനുവദനീയമായ 15 ഡിഗ്രിയിലധികം വളവുള്ളതായി കണ്ടെത്തിയെന്നും അവർ പറഞ്ഞു. ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്താൻ ഹസ്‌നൈനെ സഹായിക്കാൻ ബൗളിങ് കൺസൾട്ടന്റിനെ നിയമിക്കുമെന്നും ആക്ഷൻ ശരിയാകുന്നത് വരെ പാകിസ്ഥാൻ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ താരത്തിന് അനുമതി ഉണ്ടാവില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
പാകിസ്ഥാന് വേണ്ടി എട്ട് ഏകദിനങ്ങളില്‍ കളിച്ച താരം 12 വിക്കറ്റും 18ടി 20 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടി20യില്‍ ഒരു ഹാട്രിക് നേട്ടവും താരത്തിന്റെ പേരിലുണ്ട്. 145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ഹസ്നൈന്‍ പാകിസ്ഥാന്റെ ഭാവി താരമാണ്.