കൊച്ചി : വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ മുൻ എംഎൽഎ പിസി ജോർജ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരായി. നിയമത്തിന് വഴങ്ങുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ പിസി ജോർജ് ഹാജരായത്. മകൻ ഷോൺ ജോർജിനൊപ്പമാണ് അദ്ദേഹം പാലാരിവട്ടം സ്റ്റേഷനിൽ എത്തിയത്. പോലീസ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ഏപ്രിൽ 29 ന് അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസുണ്ടായിരുന്നു. ഇതില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു.
പി.സി.ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പോലീസ് സമർപ്പിച്ച സിഡി കോടതിയിൽ സമർപ്പിച്ചിരുന്നു. പി.സി.ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് സിഡിയിൽ ഉണ്ടായിരുന്നത്. 37 മിനിട്ടുള്ള പ്രസംഗമാണ് കോടതി കേട്ടത്. ഇതോടെയാണ് പി.സി.ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
തുടര്‍ന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. കൂടാതെ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഫോര്‍ട്ട് എസ്.പിക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ പിസി ജോർജ് അറസ്റ്റിന് തയ്യാറാണെന്ന് മകൻ ഷോൺ ജോർജും അറിയിച്ചിരുന്നു. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരാകുമെന്നും നിയമത്തെയും കോടതിയെയും അനുസരിക്കുമെന്നുമാണ് ഷോൺ പറഞ്ഞത്.
പോലീസ് സ്‌റ്റേഷനിൽ പിഡിപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന നേതാക്കളും പ്രവർത്തകരും പാലാരിവട്ടത്ത് എത്തിയിട്ടുണ്ട്.