കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ, മുൻ എംഎൽഎ പി.സി. ജോർജ് പോലീസ് കസ്റ്റഡിയിൽ. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി. ജോർജ് എത്തിയത്. നിയമത്തിന് വഴങ്ങുന്നു എന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനാണ് പി.സി.ജോര്‍ജ് പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായത്.
പി.സി.ജോര്‍ജ് ഹാജരാകുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും എത്തി. പി.സി. ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാണ് പിഡിപി പ്രവർത്തകരുടെ ആവശ്യം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജോർജിനു പിന്തുണയുമായി ബിജെപി പ്രവർത്തകരും സ്റ്റേഷനു മുന്നിലെത്തിയിട്ടുണ്ട്. അറസ്റ്റ് അംഗീകരിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ, തുടങ്ങിയ മുതിർന്ന് നേതാക്കളും സ്റ്റേഷനിലുണ്ട്.അപ്പീലിന് പോകുമെന്ന് മകൻ ഷോൺ ജോർജ് അറിയിച്ചു.
അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് ജാമ്യം റദ്ദാക്കിയത്. കഴിഞ്ഞ 8നു പി.സി.ജോർജ് നടത്തിയ പ്രസംഗം മതവിദ്വേഷം വളർത്തുന്നതാണെന്ന ആരോപണത്തെത്തുടർന്നു പാലാരിവട്ടം പൊലീസാണു സ്വമേധയാ കേസെടുത്തത്. കേസിൽ തിങ്കളാഴ്ച പി.സി. ജോർജിന് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.