റാഞ്ചി : യഥാർത്ഥ പേര് മറച്ചു വെച്ച് നടന്ന വിവാഹത്തിന് പിന്നാലെ ഭാര്യയെ മതം മാറാൻ നിർബന്ധിച്ച സംഭവത്തിൽ ദേശീയ ഷൂട്ടിങ് താരത്തിന്റെ മുൻ ഭർത്താവിനു ജീവപര്യന്തം തടവുശിക്ഷ. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഷൂട്ടിങ് താരമായ താര ഷാദിയോയുടെ മുൻ ഭർത്താവ് രഞ്ജിത് കോലി എന്ന റാഖിബുൾ ഹസനെയാണ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
റഖിബുളിന്റെ അമ്മ കൗസർ റാണിക്ക് 10 വർഷവും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അന്നത്തെ ഹൈക്കോടതി റജിസ്ട്രാർ മുസ്താഖ് അഹമ്മദിനെ 15 വർഷം തടവിനും ശിക്ഷിച്ചു. താര ഷാദിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച് ആറു വർഷത്തിനു ശേഷമാണ് ശിക്ഷ വിധിക്കുന്നത്.
2014 ജൂണിലായിരുന്നു താരയും റാഖിബുൾ ഹസനും തമ്മിലുള്ള വിവാഹം. കല്യാണം കഴിഞ്ഞ രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ മതം മാറാൻ ഭർത്താവ് നിർബന്ധിക്കാൻ തുടങ്ങിയെന്ന് താര പറയുന്നു. യഥാര്‍ഥ പേരും മതം സംബന്ധിച്ച വിവരങ്ങളും മറച്ചുവച്ചാണ് റാഖിബുള്‍ തന്നെ വിവാഹം കഴിച്ചതെന്നും വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേര് റാഖിബുള്‍ ഹസന്‍ ഖാന്‍ എന്നാണെന്ന് തിരിച്ചറിഞ്ഞതെന്നും അവർ പറഞ്ഞു. അന്നത്തെ ഹൈക്കോടതി റജിസ്ട്രാറായ മുസ്താഖ് അഹമ്മദും ഇതിനു കൂട്ടുനിന്നുവെന്നു പരാതിയിൽ വ്യക്തമാക്കുന്നു . 2015ലാണ് കേസ് സിബിഐ ഏറ്റെടുത്തതും ഡൽഹിയിൽ കേസ് റജിസ്റ്റർ ചെയ്തതും. 2018 ജൂണിൽ റാഞ്ചിയിലെ കുടുംബ കോടതി താര ഷാദിയോയ്ക്ക് വിവാഹമോചനം അനുവദിച്ചു.

