ക്വീന്‍സ് ലാന്‍ഡ്: ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം പത്തായി. മൂന്നു ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും നിലവില്‍ ശമനമുണ്ടെങ്കിലും അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ഗോള്‍ഡ് കോസ്റ്റ് മേയര്‍ അറിയിച്ചു.
കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ഇല്ലാതായതോടെ പ്രദേശത്തെ ഒരു ലക്ഷത്തിലധികം വീടുകളാണ് മൂന്നുദിവസത്തോളം ഇരുട്ടിലായത്. ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. നിരവധി മലയാളികളും ഈ സ്ഥലത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡിസംബര്‍ 25ന് രാത്രി മുതലാണ് ഓസ്‌ട്രേലിയയിലെ തെക്കു കിഴക്കന്‍ ക്വീന്‍സ് ലാന്‍ഡ്, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കൊടുങ്കാറ്റും തുടങ്ങിയത്. രാജ്യം ഇന്നുവരെ കാണാത്ത പ്രകൃതിക്ഷോഭങ്ങളാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ.
വെള്ളക്കെട്ടില്‍ വീണ ഒന്‍പത് വയസുകാരിയുടെയും ബോട്ട് തകര്‍ന്ന് കാണാതായ മൂന്നു പുരുഷന്‍മാരുടെയും മരണമാണ് അവസാനമായി സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളില്‍ അപകടത്തില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചിലും നടക്കുകയാണ്.

