Monday, April 29, 2024
spot_img

കേരളത്തിൽ മഴ കനക്കും; ‘ചക്രവാതച്ചുഴി’ തീവ്രന്യൂനമർദ്ദമായേക്കും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെതുടർന്ന് പുറപ്പെടുവിട്ട ജാഗ്രതാ നിർദ്ദേശം ഇന്നും തുടരും. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നും നാളെയും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും.

അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി വടക്കൻ തമിഴ്നാട് തീരത്ത് കൂടി കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം കനത്ത മഴയില്‍ ചെന്നൈയില്‍ ദുരിതം തുടരുകയാണ്. ഇതിനകം ആറ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിലാണ്. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.

ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ ചെന്നൈ നഗരത്തിലെ താഴ്ന്ന മേഖലകളില്‍ ദുരിതം ഇരട്ടിയായി. നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 250 ലധികം വീടുകള്‍ കനത്ത മഴയിലും മരം വീണും തകർന്നു. ചെന്നൈയില്‍ വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാണ്.സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ ആളുകള്‍ വീട്ടിലേക്ക് മടങ്ങി തുടങ്ങിയതാണ് ആശ്വാസം.

കേന്ദ്രസംഘം സ്ഥിതിഗതികൾ വിലയിരുത്തി. റെഡ് അലേര്‍ട്ട് കൂടി കണക്കിലെടുത്ത് ആന്ധ്രാ പുതുച്ചേരി തീരങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Latest Articles