തിരുവനന്തപുരം: സംസ്ഥാനത്ത് 3 ദിവസം കൂടി ശക്തമായ മഴ തുടരും. പാലക്കാട് അട്ടപ്പാടിയിൽ മഴയെത്തുടർന്ന് തകരാറിലായ വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. കഴിഞ്ഞ ദിവസം മരം വീണാണ് വൈദ്യുതി ലൈൻ പൊട്ടിയത്. തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു കെഎസ്ഇബി അറിയിച്ചു. കൊല്ലം, എറണാകുളം ജില്ലകളിൽ കടലാക്രമണം രൂക്ഷമാണ്. എറണാകുളം കണ്ണമാലിയിൽ മുന്നൂറിലധികം വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാർ ദുരിതത്തിലായി. കൊല്ലം ബീച്ചിന്റെ കൂടുതൽ ഭാഗങ്ങൾ കടലെടുത്തു, സംരക്ഷണ ഭിത്തികൾ തകർന്നു. വയനാട്ടിൽ മഴയെത്തുടർന്ന് നൂൽപുഴ കല്ലൂർപുഴ കരകവിഞ്ഞതോടെ പുഴങ്കുനി വനവാസി കോളനി ഒറ്റപ്പെട്ടു.
കോട്ടയം നഗരത്തിലടക്കം മഴ തുടരുന്നു. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ടാണ്. കുമരകം റോഡിൽ വെള്ളം കയറി. കാസർകോട് വെള്ളരിക്കുണ്ടിൽ പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞു. പാണത്തൂരിലും മണ്ണിടിച്ചിലുണ്ട്; ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശ്ശൂർ രാമവർമപുരത്ത് വന്മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിൽ കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി. ഈ ഭാഗത്തു പോലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുകയാണ്.

