ദിസ്പൂർ: അസമിൽ നാശം വിതച്ച് കനത്ത മഴ. നദികൾ പലതും കരകവിഞ്ഞൊഴുകിയതോടെ 11 ജില്ലകൾ വെള്ളപ്പൊക്ക ഭീതിയിലാണ്. 34,000-ലധികം പേരാണ് ദുരിതത്തിലായിരിക്കുന്നത്. ബിശ്വനാഥ്, ദരാംഗ്, ധേമാജി, ദിബ്രുഗഢ്, ലഖിംപൂർ, താമുൽ, ഉദൽഗുരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ദുരിതബാധിതർ ഉള്ളത്. ലഖിംപൂരിൽ 23,516 പേരാണ് ദുരിതം അനുഭവിക്കുന്നത്. ദിബ്രുഗഢിൽ 3,857, ദരാംഗ് 2231, ബിശ്വനാഥ് 2231, ധേമാജി 1,085 എന്നിങ്ങനെയാണ് കണക്കുകൾ.
ലഖിംപൂർ, ഉദൽഗുരി എന്നിവിടങ്ങളിൽ ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ദിമാ ഹസാവോ, കാംരൂപ് ജില്ലകളിലെ ചിലയിടങ്ങളിൽ മണ്ണിടിച്ചൽ ഉണ്ടായിട്ടുണ്ട്. കൂടാതെ, വിവിധ ജില്ലകളിലെ റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തകർന്നിരിക്കുകയാണ്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ദൈനംദിന വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച്, ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള വിവിധ നദികളിൽ ജലനിരപ്പ് വീണ്ടും ഉയരാനുള്ള സാധ്യതയുണ്ട്. നിലവിൽ, ലഖിംപൂരിലും, ഉദൽഗുരിയിലും രണ്ട് വീതം 4 അണക്കെട്ടുകളാണ് തകർന്നിരിക്കുന്നത്.