കൊച്ചി: റോഡിൽ കുണ്ടുംകുഴിയുമുണ്ടെങ്കിൽ ഇനി പൊതുജനങ്ങൾക്ക് പരാതി നേരിട്ട് കോടതിയെ അറിയിക്കാം. ഡിസംബർ 14ന് മുൻപ് വിവരങ്ങൾ കോടതിയിൽ അറിയിക്കണമെന്നാണ് ഹൈക്കോടതി (High Court) നിർദ്ദേശിച്ചിരിക്കുന്നത്. റോഡുകളിലെ കുഴികൾ സംബന്ധിച്ച പരാതികൾ പരിഗിണിക്കവെയായിരുന്നു കോടതിയുടെ പ്രസ്താവന. അതോടൊപ്പംസംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഡിസംബർ 15ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവച്ച് പോകണമെന്ന് കോടതി വിമർശിച്ചു. കഴിവുള്ള ഒട്ടേറെപേർ പുറത്ത് കാത്ത് നിൽക്കുന്നുണ്ട്. അവർക്ക് അവസരം കൊടുക്കണമെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം റോഡുകൾ തകർന്നാൽ അടിയന്തിരമായി നന്നാക്കാൻ സംവിധാനമില്ലെന്നാണ് കൊച്ചി നഗരസഭ കോടതിയെ അറിയിച്ചത്. ഇത്തരം ന്യായീകരണങ്ങൾ മാറ്റിനിർത്തി പുതിയ ആശയങ്ങൾ നടപ്പാക്കണമെന്ന് കോടതി മറുപടി നൽകുകയും ചെയ്തു.