ബംഗളൂരു: കർണാടകയിലെ ഹിജാബ് വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ ഉടുപ്പിയില്‍ നിരോധനാജ്ഞ. നാളെ മുതല്‍ ഉടുപ്പിയിലെ എല്ലാ സ്‌കൂളുകള്‍ക്കും സമീപത്താണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 19 ശനിയാഴ്ച വരെയാകും നിരോധനാജ്ഞ.
നാളെ രാവിലെ ആറ് മുതല്‍ ശനിയാഴ്ച വൈകീട്ട് ആറ് വരെ സ്‌കൂളുകള്‍ക്ക് 200 മീറ്റര്‍ പരിധിയിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേതുടർന്ന് പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചു.
അതേസമയം സമാനമായ രീതിയില്‍ ബംഗളൂരുവിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രീ യൂണിവേഴ്‌സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഈ മാസം 22 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഉടുപ്പി കോളജില്‍ തുടങ്ങിയ ഹിജാബ് വിഷയം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

