2024ൽ നടക്കാനിരിക്കുന്ന പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ഹിന്ദു സ്ത്രീ മത്സരിക്കാൻ ഒരുങ്ങുന്നു. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ.സവീറ പർകാശ് എന്ന യുവതി നാമനിർദേശ പത്രിക സമർപ്പിച്ചത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. സവീറയുടെ പിതാവ് ഡോ. ഓം പർകാശ് 35 വർഷമായി പിപിപിയുടെ സജീവ പ്രവർത്തകനാണ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽനിന്ന് 2022 മെഡിക്കൽ ബിരുദം നേടിയ സവീറ, ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറൽ സെക്രട്ടറിയാണ്. സ്ത്രീകളുടെ ഉന്നമനത്തിനായും അവരുടെ അവകാശങ്ങൾക്കായും പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് സവീറ പറഞ്ഞു. ബുനെർ പാക്കിസ്ഥാന്റെ ഭാഗമായി 55 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു സ്ത്രീ ഇവിടെനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.
കാലങ്ങളായി പാകിസ്താനിൽ നിലനിൽക്കുന്ന സ്ത്രീകളോടുള്ള അവഗണനയും വികസന മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം അവർ അനുഭവിക്കേണ്ടി വരുന്ന അടിച്ചമർത്തലുകളെ ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുക്കപ്പെട്ടാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഡോണിന് നൽകിയ അഭിമുഖത്തിൽ സവീര വ്യക്തമാക്കി. പിപിപിയുടെ മുതിർന്ന നേതൃത്വം തന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സവീര പറഞ്ഞു.