ബംഗളൂരു: കർണാടയിൽ വീണ്ടും ദുരഭിമാനക്കൊല റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ബാഗൽകോട്ട് ജില്ലയിൽ യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ. സംഭവത്തിലെ മുഖ്യപ്രതികളായ തമ്മന ഗൗഡയെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പിടികൂടാനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ബാഗൽകോട്ട ജില്ലയിലെ ജംഖണ്ഡി നഗരത്തിന് സമീപത്തെ തക്കോഡ ഗ്രാമത്തിലെ 34കാരനായ ഭുജബാല കർജാഗി ആണ് കൊല്ലപ്പെട്ടത്.
ജൈന സമുദായത്തിൽപ്പെട്ട ഭുജബല, ക്ഷത്രിയ സമുദായത്തിൽ നിന്നുള്ള ഭാഗ്യശ്രീയുമായി ഒരു വർഷം മുൻമ്പ് വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹം കഴിച്ചതായി പോലീസ് പറയുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുൻപാണ് ദമ്പതികൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി എത്തിയത്. ഇവർ മാതാപിതാക്കളിൽ നിന്ന് അകന്ന് താമസിക്കുകയായിരുന്നു. മിശ്രവിവാഹത്തിന്റെ പേരിൽ സമൂഹത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതിന് മകളോടും മരുമകനോടും അഗാധമായ പക പ്രതി തമ്മന ഗൗഡക്കുള്ളിൽ ഉണ്ടായിരുന്നു, അങ്ങനെയാണ് ഭുജബലക്കെതിരെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത്.
ഡിസംബർ 17 ന് ഗ്രാമത്തിനടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലൂടെ ഭുജബല കടന്നുപോകുമ്പോൾ പ്രതി കണ്ണിൽ മുളകുപൊടി എറിയുകയും വടിവാളുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭുജബല മരണപ്പെട്ടു. മറ്റ് രണ്ട് പേർ കൊലപാതകത്തിൽ പ്രതിയെ സഹായിച്ചതായി പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .