കട്ടപ്പന: ഇരുപതേക്കർ താലൂക്ക് ആശുപത്രി അറ്റൻഡറെ മർദിച്ചുവെന്ന പരാതിയിൽ അറസ്റ്റ്. സംഭവത്തിൽ കട്ടപ്പന, വലിയപാറ സ്വദേശി ശരത് രാജീവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കട്ടപ്പന താലൂക്ക് ആശുപത്രി ഗ്രേഡ് 2 അറ്റൻഡറായ തൊടുപുഴ സ്വദേശി വി.പി. രജീഷിനാണ് പരിക്കേറ്റത്. വാഹനത്തിൽ നിന്നും വീണ് പരിക്കുമായി വന്ന തന്റെ സുഹൃത്തിന് ആവശ്യപ്പെട്ട പ്രകാരം ചികിത്സ നൽകിയില്ലെന്ന് ആരോപിച്ചാണ് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റൻഡറെ യുവാവ് അക്രമിച്ചത്.
ഇതേതുടർന്ന്, കട്ടപ്പന പൊലീസിൽ വിവരമറിയിച്ച് സ്ഥലത്ത് എത്തിയ എസ്.ഐ കെ. ദിലീപ് കുമാറും സംഘവും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതിനും സർക്കാർ ജീവനക്കാരനെ മർദിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.