കൂത്താട്ടുകുളം: നഗരസഭ പൂട്ടിയ ഹോട്ടലിന് ലൈസൻസ് നല്കാൻ കൈക്കൂലി വാങ്ങിയ കേസിൽ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും തിരുവനന്തപുരം സ്വദേശിയുമായ ഡി.എസ് ബിജുവിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുന്നത്. ലോഡ്ജ് ഉടമയിൽ നിന്നുമാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്.
ഓടയിലേക്ക് മാലിന്യം ഒഴുക്കിയതിനെതിരെ നഗരസഭ നഗരത്തിലെ ചില സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നു. തുടർന്നാണ് ലോഡ്ജിനെതിരായ നടപടി ഒഴിവാക്കാൻ ഉടമയെ താമസ സ്ഥലത്തേയ്‌ക്ക് വിളിച്ചുവരുത്തി കൈക്കൂലി ആവശ്യപ്പെട്ടത്. 1.5 ലക്ഷം രൂപയാണ് ലൈസൻസ് പുതുക്കി നൽകാൻ ബിജു കൈക്കൂലിയായി ആവശ്യപ്പെട്ടത്.
എന്നാൽ ലോഡ്ജ് ഉടമ വിവരം വിജിലൻസിനെ അറിയിക്കുകയും അവർ നൽകിയ നോട്ടുകളുമായി ബിജുവിന്റെ വീട്ടിലേക്ക് പോകാൻ പറയുകയും ചെയ്തു. തുടർന്ന് വീടിന് പുറത്ത് കത്ത് നിന്ന ഉദ്യോഗസ്ഥർ താമസ സ്ഥലം വളഞ്ഞ് ബിജുവിനെ പിടികൂടുകയായിരുന്നു.