പാലക്കാട്: സൈലന്റ് വാലിയിൽ ഉണ്ടായത് കാട്ടുതീയല്ലെന്ന് ( Silent Valley Fire) കണ്ടെത്തൽ. വനംവകുപ്പാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. മനുഷ്യരാരോ ആണ് തീയിട്ടതെന്നും കാട്ടുതീ അല്ലായെന്നും വനംവകുപ്പ് അറിയിച്ചു. മൂന്ന് ദിവസമായി തുടരുന്ന കാട്ടുതീ ഇന്നലെയാണ് കുറച്ചെങ്കിലും നിയന്ത്രണ വിധേയമാക്കിയത്. പിന്നാലെയാണ് പ്രതികരണവുമായി വൈൽഡ് ലൈഫ് വാർഡൻ എത്തിയത്. വനംവകുപ്പിനോടും ജീവനക്കാരോടും ഉള്ള വിരോധം തീർക്കലാണ് ഇതിനുപിന്നിലെന്ന് വൈൽഡ് ലൈഫ് വാർഡൻ വിനോദ് കുമാർ പറഞ്ഞു.
എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ്, ഭവാനി റെയ്ഞ്ച് അസി. വാർഡൻ എ. ആശാലത എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ സംഘം 3 ദിവസമായി തീ അണക്കാനുള്ള ശ്രമത്തിലാണ്.
എന്നാലിപ്പോഴും കാട്ടുതീ പൂർണ്ണമായും അണയ്‌ക്കാനായിട്ടില്ല. ഉൾക്കാട്ടിൽ പുല്ലുമേട്ടിലാണ് തീ പടർന്നു കൊണ്ടിരിക്കുന്നത്. അട്ടപ്പള്ളത്ത് മലയുടെ താഴ്ഭാഗത്ത് നിന്നും കത്തിത്തുടങ്ങിയ തീ മലമുകളിലേക്ക് പടരുകയായിരുന്നു. കാട്ടുതീ ഇന്ന് പൂർണ്ണമായും അണയ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ധാരാളം ജന്തു ജീവജാലങ്ങളുള്ള കാട്ടിൽ വൻ മരങ്ങൾ ഉൾപ്പെടെ തീ വിഴുങ്ങിയിട്ടുണ്ട്.