ചെന്നൈ: ഇഡ്ഡലി മാത്രം കഴിച്ചയാൾക്ക് കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ എഴുതിച്ചേർത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ അടിച്ചു കൊലപ്പെടുത്തി. തമിഴ്നാട് മധുര കെ പുദൂർ ഗവ.ടെക്‌നിക്കൽ ട്രെയിനിങ് കോളജിന് മുന്നിലെ ഹോട്ടലിലാണു സംഭവം.
ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കണ്ണൻ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാൽ ബില്ലിൽ സമൂസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാർ തുക ചേർത്തിരുന്നു. ഇതിൽ പരാതിപ്പെട്ടതോടെ കണ്ണൻ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാർ വാദിച്ചു.
ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ പ്രകോപിതനായ കണ്ണൻ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. മുത്തുകുമാർ തൽക്ഷണം മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മധുര സർക്കാർ ആശുപത്രിയിലേക്കു മാറ്റി. കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ ചേർത്തതു മൂലമുള്ള ദേഷ്യത്തിലാണു കൊലപാതകം നടത്തിയതെന്നു കണ്ണൻ പോലീസിനോട് സമ്മതിച്ചു.

