കൊച്ചി: നഗരത്തിലെ മാലിന്യ സംസ്‌കരണത്തിനായി കൊച്ചി കോര്‍പറേഷന്‍ ചിലവാക്കിയ തുകയുടെ വിശദമായ വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. കൂടാതെ ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് വര്‍ഷത്തെ കരാര്‍ രേഖകളും കോര്‍പറേഷനോട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട സമിതി, പ്ലാന്റിൽ സന്ദര്‍ശനം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനോടൊപ്പം സമർപ്പിച്ച ചിത്രങ്ങള്‍ പരിശോധിച്ചതിന് ശേഷം മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പ്ലാന്റിൽ ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നേരിട്ട് നിരീക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
അതെസമയം ബ്രഹ്‌മപുരത്തെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ നാളെ കോടതിയില്‍ ഹാജരാക്കണമെന്നും ശ്വാസകോശ രോഗത്തെ തുടര്‍ന്ന് വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് മരിച്ച സാഹചര്യം സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് നാളെ ഉച്ചക്ക് മുമ്പ് സമർപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.