തൃശൂർ : ഗുരുവായൂർ ക്ഷേത്രദർശനത്തിന് അനുമതി തേടിയതിന് വനിതാ നേതാവിനെ അധിക്ഷേപിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം. നേരിട്ട് വിളിക്കാൻ അവൾ എങ്ങനെ ധൈര്യപ്പെട്ടു ? മണ്ഡലം പ്രസിഡൻറ് പോലുള്ള അണ്ടനും അടകോടനും തന്നെ വിളിക്കരുതെന്ന് എൻ.സി.പി ജനറൽ സെക്രട്ടറി വി.ജി.രവീന്ദ്രൻ. ജില്ലാ സംസ്ഥാന നേതാക്കൾ മാത്രം തന്നെ വിളിച്ചാൽ മതിയെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കൂടിയായ വി.ജി.രവീന്ദ്രൻ പറഞ്ഞു.
എന്റെ നമ്പർ എവിടുന്ന് കിട്ടി ? ജില്ലാ-സംസ്ഥാന നേതാക്കൾ മാത്രമേ എന്നെ വിളിക്കാറുള്ളു. കണ്ട അണ്ടനും അടകോടനും വിളിക്കുമ്പോൾ കയറ്റിവിടാൻ ഇരിക്കുകയല്ല താനെന്നും വി.ജി.രവീന്ദ്രൻ ആക്രോശിച്ചു. ഇത്തവണത്തെ ലിസ്റ്റ് കൊടുത്തു. ഇനി അടുത്തമാസം കൊടുക്കാം എന്നാണ് വി ജി രവീന്ദ്രൻ പറഞ്ഞത്. ഇതിന്റെ ഓഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ വി.ജി.രവീന്ദ്രനു നേരെ വ്യാപക വിമർശനമാണ് ഉയർന്നു വരുന്നത്.
കൊല്ലം ജില്ലയിലെ ഒരു വനിതാ മണ്ഡലം പ്രസിഡന്റ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് അനുമതി തേടി വിളിച്ചിരുന്നു. എന്നാൽ കുറച്ച് കൂടി ഉയർന്ന നേതാവ് വിളിക്കാനാണ് വി ജി രവീന്ദ്രൻ അവരോട് ആവശ്യപ്പെട്ടത്. തുടർന്ന് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് വിളിച്ചപ്പോഴാണ് ഇത്തരത്തിൽ വനിതാ നേതാവിനെ അധിക്ഷേപിച്ച് വി ജി രവീന്ദ്രൻ സംസാരിച്ചത്.