ദില്ലി : കൊടും ഭീകരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഭാരതം. 26/11 മുംബൈഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ആളാണ് ഹാഫിസ് സയീദ്. ഹാഫിസ് സയീദിനെ കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലായം പാകിസ്ഥാൻ സർക്കാരിന് ഔപചാരികമായി ആവശ്യം അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം.
അമേരിക്ക തലയ്ക്ക് 10 മില്യൺ ഡോളർ വിലയിട്ട ഭീകരനാണ് ഹാഫിസ് സയീദ്. മുംബൈ ആക്രമണത്തിന്റെ വിചാരണ നേരിടാൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഭാരതം മുൻപും ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഭാരതവും പാകിസ്ഥാനും തമ്മിൽ കൈമാറൽ ഉടമ്പടി ഇല്ലാത്തതാണ് ഇത് സങ്കീർണമാക്കുന്നത്. കഴിഞ്ഞ ദിവസം ഹാഫിസ് സയീദിന്റെ മകൻ പാകിസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (പിഎംഎംഎൽ) സ്ഥാനാർഥിയായാണ് മത്സരിക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം.