റാഞ്ചി:ജാർഖണ്ഡിൽ ഐഎഎസ് ഉദ്യോഗസ്ഥ തട്ടിയത് 82 കോടി. ആസ്തി കണ്ടുകെട്ടി ഇഡി.റാഞ്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വനിതാ ഐഎഎസ് ഓഫീസറാണ് പൂജ.കേന്ദ്രപദ്ധതിയായ മൻരേഖയുടെ ഫണ്ടാണ് കള്ളപണമിടപാടുമായി ബന്ധപ്പെടുത്തി പൂജ വെട്ടിച്ചത്. 2009 ഫെബ്രുവരി 16 മുതൽ 2010 ജൂലൈ 19 വരെയുള്ള ഒരു വർഷക്കാലയളവിലാണ് ഫണ്ട് തട്ടിപ്പ് നടന്നിരിക്കുന്നത്.
പൊതു ഫണ്ടിന് ഉപയോഗിക്കാൻ വിതരണം ചെയ്ത ഫണ്ടുകൾ തനിക്ക് സ്വാധീനമുള്ളവർക്ക് മാത്രം വിതരണം ചെയ്ത് വൻതുക കമ്മീഷൻ വാങ്ങിയാണ് കോടികൾ തട്ടിയത്. ഇതിനൊപ്പം മുൻപ് വാങ്ങിയ കൈക്കൂലികളും മറ്റ് കള്ളപ്പണവും വകചേർത്ത് ഔദ്യോഗിക രേഖയാക്കി മാറ്റിയാണ് പൂജ സംസ്ഥാന സർക്കാറിനെ കബളിപ്പിച്ചത്. പൂജയും സഹായികളും ചേർന്ന് ഒരു ആശുപത്രി, ഒരു ലാബ്, ഭൂമി എന്നിവ വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തിയത്. പൾസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, പൾസ് ഡയഗ്നോസ്റ്റിക് ഇമേജിംഗ് സെന്റർ, എന്നിവയ്‌ക്കൊപ്പം രണ്ടിടത്ത് ഭൂമിയുമാണ് വാങ്ങിക്കൂട്ടിയത്.
ജാർഖണ്ഡ് പോലീസും വിജിലൻസും രേഖപ്പെടുത്തിയ പ്രാഥമിക വിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി തുടരന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥയും സഹായികളും മൻരേഖ പൊതു ഫണ്ട് വിനിയോഗത്തിലെ കമ്മീഷനും കൈക്കൂലിയും വാങ്ങിയാണ് 100 കോടിയ്‌ക്കടുത്ത് സ്വന്തമാക്കിയത്. പൂജ തന്റെ ഔദ്യോഗിക ചുമതല ദുരുപയോഗം ചെയ്താണ് എല്ലാ ഫണ്ടും വിനിയോഗിച്ചതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇഡിയുടെ സമഗ്രമായ അന്വേഷണത്തിലൂടെയാണ് സാമ്പത്തിക തട്ടിപ്പിന്റെ ആഴം കണ്ടെത്തിയത്.