നാഗ്പൂർ: ആർഎസ്എസ് ഹെഡ് ക്വാർട്ടേഴ്സ് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിക്കത്ത്.നവംബർ 25ന് റെഷിംബാഗ് ഗ്രൗണ്ടിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും തകർക്കുമെന്നാണ് പോലീസിന് കത്ത് ലഭിച്ചത്. സുരേഷ് ഭട്ട് ഹാളും തകർക്കുമെന്ന് കത്തിൽ പറഞ്ഞിരുന്നു.
സംഭവത്തിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിന്റെ (എംഎസ്ഇഡിസിഎൽ) ഡെപ്യൂട്ടി എൻജിനീയറെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത്. പോലീസ് കമ്മീഷണർ അമിതേഷ് കുമാറിനാണ് കത്തയച്ചത്.
എന്നാൽ പിടിയിലായ ആളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സക്കാർദാര പോലീസ് സ്റ്റേഷൻ മേൽവിലാസത്തിലാണ് കത്തയച്ചത്. 250 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിച്ചാണ് കത്തെഴുതിയതെന്ന് സംശയിക്കുന്നയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. കത്തിൽ ബോംബിന്റെ ചിത്രം വരച്ചിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
കസ്റ്റഡിയിലുള്ള എൻജിനീയർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ മാനസികാരോഗ്യത്തെക്കുറിച്ച് സംശയമുണ്ടെന്ന്പോലീസ് വ്യക്തമാക്കി. സുരേഷ്ഭട്ട് ഹാളിൽ അന്ന് നടത്താനിരുന്ന പരിപാടി മുടക്കാനാണ് ഇയാൾ കത്തെഴുതിയതെന്ന് സംശയിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.