ദില്ലി: എയര്‍ഇന്ത്യ വിമാനം റാഞ്ചിയ സംഘത്തിലെ അടുത്ത ഭീകരനും പാക്കിസ്ഥാനില്‍ കൊല്ലപ്പെതായി റിപ്പോർട്ട്. സഫറുള്ള ജമാലി എന്ന കൊടുംഭീകരനാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വിമാനം ഐസി 814 റാഞ്ചിക്കൊണ്ടു പോയ സംഘത്തിലെ പ്രമുഖന്‍ സഫറുള്ള ജമാലിയെ (Was IC-814 hijacker Zafarullah Jamali killed in Karachi) കറാച്ചിയില്‍ വച്ച് അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വിമാനം റാഞ്ചിയ സംഘത്തിലെ ഭീകരന്‍ സഹൂര്‍ മിസ്ത്രിയെ കൊലപ്പെടുത്തിയിരുന്നു. 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ ഭീകരസംഘത്തിന്റെ തലവനായിരുന്നു ഇപ്പോള്‍ കൊല്ലപ്പെട്ട സഫറുള്ള ജമാലി. അഞ്ച് ഹൈജാക്കര്‍മാരില്‍ ഇപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇബ്രാഹിം അസ്ഹര്‍ (മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍), റൗഫ് അസ്ഗര്‍ എന്നിവരാണ് അവര്‍. എന്നാല്‍, ജമാലി എന്നയാള്‍ ഹൈജാക്കര്‍മാരില്‍ ഉള്‍പ്പെട്ടിരുന്നോ എന്നതില്‍ വിവിധ ഏജന്‍സികള്‍ വ്യക്തത വരുത്തിയിട്ടില്ല.
ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദിനെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ വച്ചാണ് അജ്ഞാത സംഘം കൊലപ്പെടുത്തിയത്.
മിസ്ത്രി പാക് ചാര സംഘടനയായ ഐ എസ് ഐയുടെ സുരക്ഷയിലായിരുന്നു കഴിഞ്ഞിരുന്നത്.മുഖം മറച്ച രണ്ടംഗ സംഘമാണ് ഇയാളെ വധിച്ചത്. ഇപ്പോള്‍ ജമാലിയെ വധിച്ചതും അജ്ഞാത സംഘമാണ്. എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്ത അഞ്ച് ഭീകരരില്‍ ഒരാളായ മസ്ത്രി വര്‍ഷങ്ങളായി പാകിസ്ഥാനില്‍ ‘സാഹിദ് അഖുന്ദ്’ ആയി കഴിയുകയായിരുന്നു. 1999 ഡിസംബര്‍ 24 ന്, ഹര്‍കത്ത് ഉല്‍ മുജാഹിദ്ദീന്റെ അഞ്ച് ഭീകരര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്യുകയായിരുന്നു.