Saturday, May 4, 2024
spot_img

തെന്നിന്ത്യൻ സംഗീത ലോകത്തെ പെരിയരാജയ്ക്ക് ഇന്ന് എഴുപത്തിഒൻപതാം പിറന്നാൾ

തെന്നിന്ത്യൻ സംഗീത ലോകത്തെ പെരിയരാജ എന്നറിയപ്പെടുന്ന ഇളയരാജയ്ക്ക് ഇന്ന് എഴുപത്തിഒൻപതാം പിറന്നാൾ. സപ്തസ്വരങ്ങൾ അലിഞ്ഞു ചേർന്ന സംഗീതസാന്ദ്രമായൊരു അനുഭൂതിയാണ് ഇളയരാജ. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഇത്ര മനോഹരമായ സംഗീതമുണ്ടെന്ന് കാണിച്ചു തന്ന ഇളയരാജയുടെ പാട്ടുകൾ ഇളംകാറ്റുപോലെയാണ് കാതുകളെ തഴുകി കടന്നുപോകുന്നത്. മെലഡി ഗാനങ്ങളും അടിപൊളി നമ്പറുകളുമായി ഇളയരാജയുടെ ഗാനങ്ങൾ എന്നും ആരാധകർ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഇസൈ ജ്ഞാനി എന്നാണ് ഇളയരാജയെ ആരാധകർ വിശേഷിപ്പിക്കുന്നത്.

1943 ജൂൺ 2 ന് രാമസ്വാമിയുടേയും ചിന്നത്തായുടേയും മകനായാണ് ഇളയരാജ ജനിക്കുന്നത്. പതിനാലാം വയസ്സിൽ (അർദ്ധ) ജ്യേഷ്ഠനായ പാവലർ വരദരാജൻ നയിച്ചിരുന്ന പാവലാർ ബ്രദേഴ്സിൽ ഗായകനായാണ് അരങ്ങേറ്റം. ഈ സംഘത്തോടൊപ്പം ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്ന് ഇത്. പ്രമുഖ കവി കണ്ണദാസൻ രചിച്ച ഈ ഗാനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു വേണ്ടി സമർപ്പിച്ചു. 1968ൽ ഇളയരാജ പ്രൊഫസർ ധൻരാജിനു കീഴിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങി. പാശ്ചാത്യസംഗീതത്തിലെ പുതിയ രീതികൾ ഇളയരാജ പരിചയപ്പെട്ടു തുടങ്ങിയത് ധൻരാജിന്റെ ശിക്ഷണത്തിലാണ്.

1976ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീത സംവിധാനം നിർവ്വഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് രാജാ സംഗീതത്തിന്റെ പ്രവാഹമായിരുന്നു. തമിഴ്നാടിന്റെ നാടൻശൈലീ സംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. ആ ശൈലിയിൽ അഭിരമിച്ച സംഗീതപ്രേമികൾ ഇന്നും ഈ രാജയുടെ സംഗീതത്തിനായി കാത്തിരിക്കുന്നു.

തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി ഏകദേശം 4500 ഓളം ഗാനങ്ങൾക്ക് ഇളയരാജ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 1993ൽ ക്ലാസ്സിക് ഗിറ്റാറിൽ ഇളയരാജ ലണ്ടനിലെ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ്ണ മെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ലണ്ടനിലെ റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ടയിൽ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തം. ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ബി.ബി.സി തിരഞ്ഞെടുത്ത ഗാനങ്ങളിൽ ദളപതിക്ക് വേണ്ടി ഇളയരാജ ഈണമിട്ട രാക്കമ്മ കയ്യേ തട്ട് എന്ന ഗാനവുണ്ടെന്നത് ഇന്ത്യാക്കാർക്ക് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണ്.

2010 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷണും 2018 ൽ ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ പദ്മവിഭൂഷണും ഇദ്ദേഹത്തിന് ലഭിച്ചു. ലണ്ടനിലെ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്ര ഒരിക്കൽ ഇദ്ദേഹം തയ്യാറാക്കിയ സിംഫണി അവതരിപ്പിച്ചിരുന്നു. അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകളും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്. ഇവയിൽ മികച്ച സംഗീത സംവിധാനത്തിനുള്ള മൂന്ന് അവാർഡുകളും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള രണ്ട് അവാർഡും ഉൾപ്പെടുന്നു.

തെന്നിന്ത്യൻ സംഗീതലോകത്തിന് അനശ്വര ഗാനങ്ങൾ സമ്മാനിച്ച ആ സംഗീതധാര എഴുപത്തിഒൻപതാം വയസിലും അനുസ്യൂതം പ്രവഹിക്കുകയാണ്. കഴിഞ്ഞ അ‍ഞ്ചു പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഇളയരാജ ഈ പ്രയത്തിലും സംഗീതമെന്ന സപര്യ കൈവിട്ടിട്ടില്ല. കൈവിട്ടിട്ടില്ലെന്നു മാത്രമല്ല സംഗീതമാണ് അദ്ദേഹത്തിന്റെ ജീവവായു എന്നു വേണമെങ്കിൽ പറയാം.

Related Articles

Latest Articles