ഇസ്ലാമാബാദ്:പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വധഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്. നഗരത്തിലെ എല്ലാഭാഗത്തും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.
ഇസ്ലാമാബാദ് നഗരത്തിലെ ബനി ഗാല എന്ന സ്ഥലത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാനായി ഇമ്രാന്‍ ഖാന്‍ ഇന്ന് എത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇമ്രാന്‍ ഖാന് എന്തെങ്കിലും സംഭവിച്ചാല്‍ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തന്റെ വധത്തിന് കളം ഒരുങ്ങുന്നതായി ഇമ്രാന്‍ഖാന്‍ തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചത്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷയും സൈന്യം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇമ്രാൻ ഖാനെതിരെ ആക്രമണമോ അരുതാത്തത് എന്തെങ്കിലുമോ ഉണ്ടായാൽ പാകിസ്ഥാനെതിരായ ആക്രമണമായി അത് കാണുമെന്നും പ്രത്യാഘാതം ഗുരുതരമാകുമെന്നും അദ്ദേഹത്തിന്റെ അനന്തിരവൻ ഹസാൻ നിയാസി പ്രതികരിച്ചു.രാജ്യത്തെ വിൽക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് ഇമ്രാൻ ഖാൻ. മുൻപ് പ്രധാനമന്ത്രിയായിരുന്ന സമയത്തും ഇമ്രാനെതിരെ വധഭീഷണിയുണ്ടായിരുന്നതായാണ് നേതാക്കൾ അറിയിച്ചത്. പാർട്ടി റാലിയിൽ ബുളളറ്റ്‌പ്രൂഫ് സുരക്ഷ ഇമ്രാന് കൊടുക്കാനാണ് സുരക്ഷ ഏജൻസികളുടെ ശ്രമം. എന്നാൽ ഇതിന് ഇമ്രാന് എതിരഭിപ്രായമാണുളളത്.