ഇസ്ലാമബാദ്: പാകിസ്ഥാൻ മുഴുപ്പട്ടിണിയിലെന്ന് (Pakistan Economic Crisis) തുറന്നുസമ്മതിച്ച് ഇമ്രാൻ ഖാൻ. വർദ്ധിച്ചുവരുന്ന വിലക്കയറ്റം എന്നും തന്റെ ഉറക്കം കെടുത്തുന്നു എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. അതേസമയം പാകിസ്ഥാന്റെ ഈ അവസ്ഥയ്‌ക്ക് കാരണം താലിബാൻ ആണെന്നും പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതോടെ പാകിസ്ഥാനിൽ നിന്നും ഡോളറുകൾ പുറത്തേക്ക് ഒഴുകാൻ ആരംഭിച്ചെന്നാണ് ഇമ്രാൻ ഖാൻ വാദിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി പാക് ഭരണകൂടം നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും ഇമ്രാൻ ഖാൻ അവകാശപ്പെടുന്നുണ്ട്. കോവിഡ് കാലത്ത് ജനങ്ങളുടെ ക്ഷേമത്തിനായി എട്ട് ബില്യൺ ഡോളറാണ് സർക്കാർ ചെലവഴിച്ചത്. എന്നാൽ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്നും പാക് പ്രധാനമന്ത്രി പറയുന്നു.
ഇമ്രാൻ ഖാന്റെ വാക്കുകൾ ഇങ്ങനെ:
‘പണപ്പെരുപ്പവും വിലക്കയറ്റവും സാധാരണക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതോർത്ത് പല രാത്രികളിലും എനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിത് ആഗോളതലത്തിൽ നേരിടുന്ന പ്രശ്നമാണ്. യുകെയും യൂറോപ്യൻ യൂണിയനും ഇതേ അവസ്ഥയാണ് നേരിടുന്നത്’ എന്നാണ് ഇമ്രാൻ ഖാന്റെ അവകാശവാദം.