റായ്പൂർ: ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സംസ്ഥാനത്ത് നടക്കുന്ന അഴിമതിയാൽ ജനങ്ങൾ പൊറുതിമുട്ടിയെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടും. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരിനെ വെച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു. റായ്പൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബി ജെ പിയ്‌ക്കും അനുകൂലമാണ്. ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിരവധി വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. കൂടാതെ, ജനങ്ങൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ചു നൽകി. കഴിഞ്ഞ മുപ്പതു മാസക്കാലമായി സബ്‌സിഡി നിരക്കിൽ ധാന്യങ്ങൾ ലഭ്യമാക്കി തുടങ്ങി. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ അല്ലാതെ അർഹതപ്പെട്ട എല്ലാവർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും അനുരാഗ് താക്കൂർ പറഞ്ഞു.