Sunday, January 11, 2026

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു പോയ സംഭവം; കടവന്ത്ര എസ്എച്ച്ഒയെ സ്ഥലം മാറ്റി

എറണാകുളം: കൊച്ചി ഹാർബർ പാലത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടി. കൊച്ചി കടവന്ത്ര എസ്എച്ച്ഒയെ സ്ഥലം മാറ്റി. കാസർഗോഡ് ചന്തേര സ്‌റ്റേഷനിലേക്കാണ് സിഐ മനു രാജിനെ സ്ഥലം മാറ്റിയത്. അതേസമയം, അപകടം നടന്നതിന് ശേഷം കേസെടുക്കാൻ വൈകിയതിൽ തോപ്പുംപടി പോലീസിന് വീഴ്ച സംഭവിച്ചതിൽ അന്വേഷണം തുടരുകയാണ്. മട്ടാഞ്ചേരി എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് കടവന്ത്ര ഇൻസ്പെക്ടർ മനു രാജ് ഓടിച്ചിരുന്ന കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയ ഇൻസ്പെക്ടർ രണ്ട് കിലോമീറ്ററിനപ്പുറം വിജനമായ സ്ഥലത്താണ് കാർ നിർത്തിയത്. ഇൻസ്പെക്ടർക്കൊപ്പം ഒരു വനിതാ ഡോക്ടറും കാറിലുണ്ടായിരുന്നു. ഇതിനിടെ യുവാക്കൾ ബൈക്കുകളിൽ കാറിനെ പിന്തുടർന്നെത്തിയിരുന്നു. വിവരമറിഞ്ഞ് തോപ്പുംപടി പോലീസും സ്ഥലത്തെത്തിയെങ്കിലും കാറിലുണ്ടായിരുന്നത് ഇൻസ്പെക്ടറാണെന്ന് മനസിലായതോടെ നടപടികളൊന്നും സ്വീകരിക്കാതെ മടങ്ങി പോവുകയായിരുന്നു. ഇതിന് പിന്നാലെ കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായി.

പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. അതേസമയം, അപകടത്തിൽ പരിക്കേറ്റയാൾക്ക് പരാതിയില്ലെന്നും പാലത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് രണ്ട് കിലോമീറ്ററിനപ്പുറം ഇൻസ്പെക്ടർ വാഹനം നിർത്തിയതെന്നും ആയിരുന്നു പോലീസിന്റെ വാദം. സംഭവം വിവാദമായതോടെയാണ് തിങ്കളാഴ്ച തോപ്പുംപടി പോലീസ് കേസെടുക്കാൻ തയ്യാറായത്. എന്നാൽ എഫ്ഐആറിൽ ഇൻസ്പെക്ടറുടെ പേര് ചേർക്കാതിരുന്നത് വീണ്ടും വിവാദത്തിന് ഇടയാക്കി. വിവാദം കനത്തതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നാണ് ഇൻസ്പെക്ടറെ പ്രതി ചേർത്ത് റിപ്പോർട്ട് നൽകണമെന്ന നിർദേശമുണ്ടായത്.

Related Articles

Latest Articles