മലപ്പുറം പന്തല്ലൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃ പിതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരണപ്പെട്ട യുവതിയുടെ കുടുംബം. പന്തല്ലൂര്‍ സ്വദേശി നിസാറിന്‍റെ ഭാര്യ തെഹദിലയെയാണ് (25) ഇന്നലെ വൈകുന്നേരം ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിസാറിന്‍റെ പിതാവ് തെഹദിലയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് തെഹദില മരിച്ച വിവരം സഹോദരനെ വിളിച്ച് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നാല് മക്കളാണ് 25 യുവതിക്കുള്ളത്. ഭര്‍തൃപിതാവ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന വിവരം തെഹദില കുടുംബത്തോട് തുറന്ന് പറഞ്ഞിരുന്നു. ഗാര്‍ഹിക പീഡനം നടക്കുന്നതായി യുവതി പലവട്ടം തുറന്ന് പറഞ്ഞിട്ടും മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ ഭര്‍തൃവീട്ടിലേക്ക് തന്നെയാണ് തെഹദില എത്തിയത്.
ഭർത്താവ് വിദേശത്തേക്ക് പോയപ്പോള്‍പോലും തന്നെ അറിയിച്ചില്ലെന്ന് ഒരിക്കല്‍ തെഹദില കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. നിരന്തരം കുടുംബ പ്രശ്നങ്ങളുണ്ടായിട്ടും ഇവര്‍ രേഖാമൂലം പോലീസില്‍ വിവരം അറിക്കുകയോ പരാതി നൽകുകയോ ചെയ്തിരുന്നില്ല.പലവട്ടം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും പീഡനങ്ങളെ തുടര്‍ന്ന് ജീവനൊടുക്കാന്‍ തെഹദില മുന്‍പും ശ്രമിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.