പത്തനംതിട്ട: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. റാന്നി തുലാപ്പള്ളി സ്വദേശി ബിജു (52) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. പുലർച്ചെ മൂന്നു മണിയോട് കൂടിയാണ് ആക്രമണമുണ്ടായത്.
വീടിന്റെ മുറ്റത്ത് കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു പുറത്തിറങ്ങിയത്. എന്നാൽ ആനയാണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല. ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന ബിജുവിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വീടിന്റെ പിൻവശത്ത് നിന്നും 50 മീറ്റർ അകലെയായാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
സംഭവത്തെ തുടർന്ന് പലയിടത്തും ജനരോഷം ഉയരുന്നതായാണ് റിപ്പോർട്ട്. ഗൃഹനാഥന്റെ മൃതദേഹം സ്ഥലത്തുനിന്ന് എടുത്ത് മാറ്റാൻ പോലീസുകാരെ അനുവദിച്ചില്ല. ജില്ലാ കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.