തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലെ നീന്തൽകുളത്തിനായി 31,92,360 രൂപ ചെലവഴിച്ചെന്ന് വിവരവകാശ രേഖയിലൂടെ പുറത്തായി. കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ.പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റിൽനിന്ന് വിവരവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്.
ക്ലിഫ് ഹൗസിൽ നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി. കൂടാതെ വാർഷിക മെയിന്റനൻസിനായി 2,28,330 രൂപയും 3,64,812 രൂപയും ചെലവഴിച്ചു. 2016 മേയ് മുതൽ നീന്തൽകുളത്തിനായി ചെലവാക്കിയ തുകയാണിത്.
നീന്തൽകുളത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് നിയമസഭയിൽ പല തവണ ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി തരാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷവും ലിഫ്റ്റിന് 25.50 ലക്ഷവും അനുവദിച്ചിരുന്നു.