തമിഴ്‌നാട്ടിലും സർക്കാർ-ഗവർണർ പോര് അതിരൂക്ഷമാകുന്നു. രാജ്ഭവൻ ഇന്നലെ പുറത്തിറക്കിയ ഗവർണറുടെ പൊങ്കൽ വിരുന്നിന്റെ ക്ഷണക്കത്തിൽ തമിഴ്‌നാട് സർക്കാരിന്റെ മുദ്ര വെച്ചിട്ടില്ല. തമിഴക ഗവർണർ എന്നാണ് കത്തിൽ ഗവർണർ സ്വയം അഭിസംബോധന ചെയ്യുന്നത്. തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കണമെന്ന ഗവർണറുടെ പ്രസ്താവന വിവാദമായിരുന്നു.ഡിഎംകെയും സഖ്യകക്ഷികളും രാജ്ഭവന് മുന്നിൽ സമരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധ പരിപാടികളും നടന്നു.
ഗോ ബാക്ക് രവി എന്നെഴുതിയ ബാനറുകൾ ഡിഎംകെ പ്രവർത്തകർ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം സ്ഥാപിച്ചിട്ടുണ്ട്. കോയമ്പത്തൂരിലും പുതുക്കോട്ടയിലും ഡിഎംകെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയം കേന്ദ്രീകരിച്ചും ഗവർണർക്കെതിരായ പ്രതിഷേധ നീക്കം നടക്കുന്നുണ്ട്.