ആലപ്പുഴ : അശ്ലീല വീഡിയോകളുടെ പേരിൽ പാർട്ടി പുറത്താക്കിയ മുൻ സിപിഎം ഏരിയ കമ്മിറ്റി അംഗം എ.പി.സോണയ്ക്കെതിരായ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിയെന്ന ആരോപണവുമായി പരാതിക്കാരി രംഗത്ത് വന്നു. സോണയുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താൻ പരാതി നൽകിയതെന്നും കിട്ടാനുള്ള പണം വാങ്ങിത്തരാം എന്നു പ്രലോഭിപ്പിച്ച് നേതാക്കളാണ് പരാതി നൽകാൻ പ്രേരിപ്പിച്ചതെന്നും പരാതിക്കാരി പറയുന്നു.
മാവോ, വി.ജി.വിഷ്ണു, വിഷ്ണുവിന്റെ ഭാര്യ എന്നിവരാണ് പരാതി എഴുതിയതെന്നും പരാതിക്കാരി വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. കുട്ടിക്കാലം മുതൽ അറിയാവുന്ന നാട്ടുകാരായതിനാലാണ് സോണ വാങ്ങിയ 1.50 ലക്ഷം രൂപ തിരികെ കിട്ടാൻ ഇവരെ സമീപിച്ചതെന്നും പണത്തിന്റെ കാര്യം മാത്രം എഴുതിയാൽ പണം കിട്ടില്ലെന്നും വിഷ്ണുവും സംഘവും പറഞ്ഞതായും ഇവർ കൂട്ടിച്ചേർത്തു. നഗ്നദൃശ്യങ്ങള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും ആരോപണമുണ്ട്. സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകൾ ശരിയല്ലെന്നും പരാതിക്കാരി വ്യക്തമാക്കി.സോണയുടെ സഹോദരിമാർക്കൊപ്പമാണ് ഇവർ വാർത്താ സമ്മേളനം നടത്തിയത്.