Friday, May 17, 2024
spot_img

എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡന കേസ് ;എംഎല്‍എക്ക് വേണ്ടി യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി, 2 പേര്‍ക്കെതിരെയും കേസ്

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡന കേസില്‍എംഎല്‍എയ്ക്ക് വേണ്ടി യുവതിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ക്ക് എതിരെ കൂടി കേസെടുത്തു. പ്രതി ചേര്‍ത്തവരില്‍ ഒരാള്‍ റനിഷ എന്ന സ്ത്രീയാണ്. രണ്ടാമത്തെ പുരുഷനായി അന്വേഷണം തുടരുകയാണ്. ഇരുവരും ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ മൊഴി.

സുഹൃത്തായ യുവതിയുടെ പരാതിയിലാണ് എൽദോസ് കുന്നപ്പിള്ളിൽ കുടുങ്ങിയത്. എൽദോസ് കുന്നപ്പിള്ളിൽ പല സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്ന് മജിസ്ട്രേറ്റിന് മുന്നിൽ യുവതി മൊഴി നല്‍കി. ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. ദേഹോപദ്രവം തുടർന്നതോടെ ബന്ധത്തിൽ നിന്നും പിന്മാറി. ഇതിനിടെ കഴിഞ്ഞ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്‍റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നാണ് മൊഴി. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിനിടെ യുവതി കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കോവളം പൊലീസിനെതിരെയും ഗുരുതര ആക്ഷേപമുണ്ട്. എംഎൽഎ തന്നെയും കൊണ്ട് കോവളം എസ്എച്ച്ഒക്ക് മുന്നിലെത്തിയെന്നും കേസ് ഒത്തുതീർപ്പായെന്ന് അറിയിച്ചതായും മൊഴിയിലുണ്ട്. ഇക്കാര്യം എഴുതി നൽകാൻ എസ്എച്ച്ഒ ആവശ്യപ്പെട്ടു. എസ്എച്ച്ഒയുടെ സാന്നിധ്യത്തിൽ എംഎൽഎ പണത്തിന് വേണ്ടി ബ്ളാക്ക് മെയിൽ ചെയ്തവെന്നും ആരോപണമുണ്ട്. കേസെടുക്കാൻ ബോധപൂർവ്വം വൈകിച്ചെന്നും ആക്ഷേപിക്കുന്നു. സമ്മർദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്. ഒത്ത് തീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം കോവളം പൊലീസ് തള്ളുന്നു.

Related Articles

Latest Articles