തിരുവനന്തപുരം: ഹലാൽ എന്നാൽ ‘കഴിക്കാൻ പറ്റുന്നത് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan).
ഹലാൽ വിവാദത്തിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രതികരണം നടത്തുന്നത്. വിവാദം ഉയർത്തി ചേരി തിരിവുണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഹലാൽ എന്നാൽ ‘കഴിക്കാൻ പറ്റുന്നതാണ്’ എന്ന് മാത്രമാണ് അർത്ഥമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഹലാൽ വിഷയത്തിൽ സിപിഎമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. ഭരണഘടന മൂല്യങ്ങളെ കേന്ദ്രസർക്കാർ തകർക്കുന്നു. ഇവിടെ കോർപറേറ്റ് താല്പര്യത്തിനു അനുസരിച്ചാണ് ഭരണം. സംസ്ഥാനങ്ങളെ ഹിന്ദുത്വ അജണ്ടയ്‌ക്ക് കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. സഹകരണ മേഖലയെ തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇതിനായി കേന്ദ്രത്തിൽ പ്രത്യേക വകുപ്പുകൾ തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം.
എന്നാൽ ഹോട്ടലുകളിലെ ഹലാൽ ബോർഡുകൾക്കെതിരെ വിമർശനവുമായി തലശേരി എംഎൽഎ അഡ്വ. എ.എൻ ഷംസീറും രംഗത്തെത്തിയിരുന്നു. ഹലാൽ ഭക്ഷണത്തിനെതിരെയുള്ള വിവാദം കനക്കുന്നതിനിടെയാണ് ഹലാൽ വേണ്ടെന്ന അഭിപ്രായവുമായി ഷംസീർ രംഗത്തെത്തിയത്. കേരളം പോലൊരു മതനിരപേക്ഷ സംസ്ഥാനത്തിൽ സംഘ പരിവാർ സംഘടനകൾക്ക് എന്തിനാണ് അടിക്കാനുള്ള വടി അവരുടെ കയ്യിൽ കൊണ്ട് കൊടുക്കുന്നതെന്നാണ് ഷംസീർ ചോദ്യമുന്നയിച്ചത്. ഹലാൽ എന്ന് പറയുന്നത് എന്തിനാണെന്നും ഭക്ഷണം ഇഷ്ടമുള്ളവർ കഴിക്കട്ടെ എന്നുമാണ് ഷംസീർ പറഞ്ഞത്.