ലക്നൗ: എസ്പി നേതാവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പോലീസ് നടത്തിയ റെയ്ഡിൽ 153 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. ആകെ 168 കോടിയുടെ അനധികൃത സ്വത്തുക്കളാണ് പിടിച്ചെടുത്തത്. യുപിയിലെ വൻകിട നിർമ്മാണ കമ്പനിയായ ഘനറാം കൺസ്ട്രക്ഷൻസിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന പരിശോധനയിലാണ് കള്ളപ്പണവും കോടികളുടെ ആഭരണങ്ങളും പിടിച്ചെടുത്തത്. സമാജ് വാദി പാർട്ടിയുടെ മുൻ എംഎൽസി ശ്യാം സുന്ദർ യാദവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. ശ്യാം സുന്ദർ യാദവും സഹോദരൻ ബിഷൻ സിംഗ് യാദവുമാണ് കമ്പനിയുടെ ഡയറക്ടർമാർ.
നോയിഡ, ഝാൻസി, ലക്നൗ തുടങ്ങി കമ്പനിയുടെ വിവിധ ഇടങ്ങളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഝാൻസിയിലെ ഘനറാം കൺസ്ട്രക്ഷൻസിൽ നിന്നാണ് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ കൂടുതൽ രേഖകൾ കണ്ടെടുത്തത്. ഇവിടെ നിന്ന് 15.50 കോടി രൂപയുടെ ആഭരണങ്ങൾ, 40 കോടിയുടെ ബിനാമി സ്വത്തിന്റെ രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. 250 കോടിയുടെ അനധികൃത പണമിടപാടുകൾ നടന്നതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ ഇടങ്ങളിലായി 300 മുതൽ 400 കോടി രൂപ വരെ വിലമതിക്കുന്ന ഭൂമിയാണ് കമ്പനിയുടെ മറവിൽ ഇവർ മേടിച്ചിരിക്കുന്നത്. എന്നാൽ കമ്പനിയുടെ കണക്കുകളിൽ ഇവ പെടുത്തിയിട്ടില്ല. പലയിടങ്ങളിലും ശ്യാം സുന്ദറിന് ബിനാമികൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.