ദില്ലി : തൃണമൂലുമായും ആം ആദ്മി പാർട്ടിയുമായുള്ള സീറ്റ് വിഭജന തർക്കങ്ങളിൽ ശ്വാസം മുട്ടിയിരിക്കുന്ന കോൺഗ്രസിന് അടുത്ത തിരിച്ചടി. ആർജെഡിയും കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു വീണ്ടും ബിജെപിക്കൊപ്പം ചേർന്നേക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നു. ബിജെപി വൃത്തങ്ങളുമായി നിതീഷ് കുമാർ ചർച്ച തുടങ്ങിയെന്നാണ് വിവരം. ബിഹാർ സംസ്ഥാന അദ്ധ്യക്ഷനെ ദേശീയ നേതൃത്വം അടിയന്തിരമായി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽനിന്ന് വിട്ടുനിൽക്കുമെന്ന് നിതീഷ് കുമാർ അറിയിച്ചുവെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താതെ നീളുന്നതിൽ നിതീഷ് അസ്വസ്ഥനാണെന്നും അതാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് നയിക്കുന്നതെന്നുമാണ് വിവരം.
ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപൂരി ഠാക്കുറിനു ഭാരതരത്നം നൽകാൻ തീരുമാനിച്ചതിൽ എൻഡിഎ സർക്കാരിന് നിതീഷ് നന്ദി അറിയിച്ചിരുന്നു. കർപൂരി ഠാക്കൂറിന്റെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് ജെഡിയു സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2005ൽ ബിഹാറിൽ താൻ അധികാരത്തിലെത്തിയതു മുതൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യമായിരുന്നു ഇതെന്നും മോദി സർക്കാരാണ് ഇത് യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.