ന്യൂഡല്‍ഹി: എസ്സി, എസ്ടി, ഒബിസി എന്നിവരില്‍ നിന്ന് സംവരണം നീക്കി മുസ്ലിംകള്‍ക്ക് സമ്പൂര്‍ണ്ണ സംവരണം നല്‍കാനാണ് ഇന്‍ഡി സഖ്യം ആഗ്രഹിക്കുന്നതെന്ന വിവാദ പ്രസ്താവനയില്‍ കുടുങ്ങി ഇന്‍ഡി സഖ്യം. കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യന്‍ സഖ്യത്തിന്റെ അപകടകരമായ ഗൂഢാലോചന വെളിപ്പെട്ടുവെന്ന് എ്ന്‍ഡിഎ യും തിരിച്ചടിച്ചതോടെ സംവരണം വീണ്ടും ബിഹാറില്‍ മുഖ്യ തെരഞ്ഞെടുപ്പു വിഷയമായി മാറി. മുസ്ലീം പ്രീണനം ലക്ഷ്യമിട്ട് ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. പ്രധാനമന്ത്രി മോദിയും ബിജെപിയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിദ്വേഷം വളര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആരോപിച്ചു.
‘കാലിത്തീറ്റ ഭക്ഷിച്ച ഇന്ത്യന്‍ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് അഴിമതിക്കേസില്‍ കോടതി ശിക്ഷിക്കപ്പെട്ട് ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഇന്‍ഡി മുന്നണിയുടെ ആ നേതാവ് മുസ്ലീങ്ങള്‍ക്ക് മുഴുവന്‍ സംവരണവും നല്‍കണമെന്നാണ് ഇന്നു പറയുന്നത്. അതായത് എസ്സി, എസ്ടി, ഒബിസി എന്നിവരില്‍ സംവരണം തട്ടിയെടുത്ത് മുസ്ലിംകള്‍ക്ക് നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.’ ലാലുവിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷ സഖ്യത്തെ കടന്നാക്രമിച്ച് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
മുസ്ലീം സമ്പൂര്‍ണ സംവരണം വേണമെന്ന വാക്കുകള്‍ പ്രധാനമന്ത്രി രാഷ്ട്രീയ ആയുധമാക്കിയതോടെ പ്രസ്താവനയില്‍ തിരുത്തലുമായി ലാലു പ്രസാദ് എത്തി. സംവരണം നല്‍കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് സാമൂഹിക അവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും ലാലു പറഞ്ഞു. പ്രധാനമന്ത്രി തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു.