അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങൾ കൈക്കലാക്കാൻ വീണ്ടും ചൈനയുടെ ശ്രമം. തുടർന്ന് അരുണാചൽ പ്രദേശ് തവാങ് സെക്ടറിൽ ഉണ്ടായ സംഘർഷത്തിൽ നാൽപ്പതിലധികം ചൈനീസ് സൈനികർക്ക് പരിക്കേറ്റതായി സൂചന. ഡിസംബർ 9 നാണ് അതിർത്തിയിൽ സംഘർഷമുണ്ടായത്. കമാണ്ടർ തലത്തിൽ ഉടൻ ഇടപെടലുകൾ ഉണ്ടാകുകയും ഫ്‌ളാഗ് മീറ്റിങ് സംഘടിപ്പിച്ച് സ്ഥിതി ശാന്തമാക്കുകയും ചെയ്തു.
17000 അടി ഉയരത്തിലുള്ള ഒരു കുന്ന് നിയന്ത്രണത്തിലാക്കാനാണ് 1000 ത്തിലധികം വരുന്ന ചൈനീസ് സൈന്യം ശ്രമിച്ചത്. ചൈനീസ് സൈന്യം ആയുധങ്ങളുമായാണ് എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യൻ സൈന്യം ഈ നീക്കത്തെ തടഞ്ഞു. വലിയ സംഘർഷമാണ് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായത്. ഗാൽവനിൽ ഉണ്ടായത് പോലുള്ള സംഘർഷമാണ് ഒരിക്കൽകൂടി ഇരു സൈന്യത്തിനും ഇടയിലുണ്ടായത്. നാൽപ്പതിലധികം ചൈനീസ് സൈനികർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമെന്നാണ് റിപ്പോർട്ട്. കൈകളും കാലുകളും ഒടിഞ്ഞ നിലയിൽ ചൈനീസ് സൈനികരെ യുദ്ധമുഖത്തു നിന്ന് പിന്നീട് കൊണ്ടുപോകുകയായിരുന്നു.
രണ്ടു വർഷമായി ഇരു സൈന്യവും അതിർത്തിയുടെ പല ഭാഗങ്ങളിലും മുഖാമുഖം നിൽക്കുകയാണ്. 2020 ലെ ഗാൽവൻ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീര മൃത്യു വരിച്ചിരുന്നു. അതേസമയം നൂറിലധികം ചൈനീസ് സൈനികർക്കാണ് അന്ന് ജീവഹാനിയുണ്ടായത്. ഇതിനു മുന്നേയും ഉയർന്ന പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് അതിർത്തിയുടെ പലഭാഗങ്ങളിൽ നിന്നും ചൈന പിന്മാറിയിരുന്നു. ചൈനീസ് സൈന്യം പിന്മാറിയ ഭാഗങ്ങളിൽ നിന്നും ഇന്ത്യൻ സൈന്യവും പിന്മാറിയിരുന്നു. ഈ അവസരത്തിലാണ് അരുണാചലിൽ കടന്നുകയറാനുള്ള ശ്രമം നടന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ഇന്ത്യ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.