Saturday, May 4, 2024
spot_img

അഹമ്മദാബാദിൽ പൊരുതി വീണ് ഇന്ത്യ ! ആറ് വിക്കറ്റ് വിജയവുമായി തങ്ങളുടെ ആറാം ഏകദിന ലോകകപ്പ് കിരീടത്തിൽ ചുംബിച്ച് കങ്കാരുപ്പട

അഹമ്മദാബാദിൽ പൊരുതി വീണ് ഇന്ത്യ. ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് എന്ന സാമാന്യം കുറഞ്ഞ വിജയലക്ഷ്യം 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഓസ്‌ട്രേലിയ അവരുടെ ചരിത്രത്തിലെ ആറാം ഏകദിന ലോകകപ്പ് സ്വന്തമാക്കി. സെഞ്ചുറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നുമാണ് ഇന്ത്യൻ മോഹങ്ങളെ തല്ലിക്കെടുത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മുൻ നിര മൂന്ന് വിക്കറ്റുകൾ അതിവേഗം നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി തുടക്കത്തിൽ ആഞ്ഞടിച്ചതോടെ ഓസ്‌ടേലിയ ഒരു ഘട്ടത്തിൽ പ്രതിരോധത്തിലായിരുന്നു. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണർ മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്.15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര വിക്കറ്റിനു മുന്നിൽ കുരുക്കി.

പിന്നീട് ക്രീസിൽ ഒന്നിച്ച ട്രാവിസ് ഹെഡ് – മാർനസ് ലെബുഷെയ്ൻ സഖ്യം ഓസ്ട്രേലിയയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 192 റൺസ് മത്സര വിധിയെ മാറ്റിമറിക്കുന്നതിന് മതിയായിരുന്നു. 95 പന്തിലാണ് ഹെഡ് സെഞ്ചറി പൂർത്തിയാക്കിയത്. സ്കോർ 239ൽ നിൽക്കേ ബുമ്രയുടെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി ഹെഡ് പുറത്തായി. എന്നാൽ അപ്പോഴേക്കും ഓസീസ് ജയം ഉറപ്പിച്ചിരുന്നു. 120 പന്തുകൾ നേരിട്ട ഹെഡ് 4 സിക്സും 15 ഫോറും സഹിതം 137 റൺസാണ് അടിച്ചു കൂട്ടിയത്. 110 പന്തിൽ 58 റൺസ് നേടിയ ലബുഷെയ്ൻ പുറത്താവാതെ നിന്നു. ടീമിനെ ജയത്തിലേക്കു നയിക്കാൻ ക്രീസിലെത്തിയ ഗ്ലെൻ മാക്സ്‌വെൽ 2 റൺസുമായി പുറത്താവാതെനിന്നു.

നേരത്തെ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലും അർധ സെഞ്ചുറി കണ്ടെത്തിയെങ്കിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ. ബൗണ്ടറി മഴ വർഷിക്കുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിര ഇന്ന് നിറം മങ്ങിയ പ്രകടനം കാഴ്ച വച്ചതോടെയാണ് ഇന്ത്യ കുറഞ്ഞ സ്‌കോറിൽ ഒതുങ്ങിയത്. ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കുമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ ആദം സാംപയ്ക്ക് പിടി കൊടുത്ത് 7 പന്തിൽ 4 റൺസെടുത്ത ഗിൽ മടങ്ങി..സാണ് താരത്തിന്റെ സംഭാവന. വമ്പനടികളുമായി കളം നിറഞ്ഞ നായകൻ രോഹിത് ശർമ അർധ സെഞ്ചറിക്ക് 3 റൺസ് അകലെ വീണു. 31 പന്തിൽ 47 റൺസെടുത്ത രോഹിത്ത് മാക്‌സ്‌വെല്ലിന്‍റെ പന്തിൽ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. 3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിനെ ജോഷ് ഇംഗ്ലിസാണ് പിടികൂടിയത്.

പിന്നീട് ക്രീസിലെത്തിയ രാഹുൽ കോഹ്ലിയോടൊപ്പം ചേർന്ന് പതിയെ സ്‌കോർ ഉയർത്തി. എന്നാൽ സ്കോർ 148ൽ നിൽക്കേ 63 പന്തിൽ 54 റൺസ് നേടിയ വിരാട് കോഹ്ലി പുറത്തായി. പാറ്റ് കമ്മിൻസിന്‍റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. പിന്നാലെ സൂര്യകുമാർ യാദവിന് പകരം ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ആരാധകരെ നിരാശപ്പെടുത്തി. 9 റൺസ് നേടിയ ജഡേജയെ ഹെയ്സൽവുഡ് ജോഷ് ഇംഗ്ലിസിന്‍റെ കൈകളിലെത്തിച്ചു. സ്കോർ ബോർഡ് 203ൽ നിൽക്കേ 66 റൺസെടുത്ത രാഹുലും പവലിയനിലെത്തി. പിന്നാലെ മുഹമ്മദ് ഷമിയും (6) ജസ്പ്രീത് ബുമ്രയും (1) പുറത്തായി.

Related Articles

Latest Articles