ദില്ലി: ഫിലിപ്പൈൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറി ഭാരതം. 2022ൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച 375 മില്യൺ ഡോളർ കരാറിൻ്റെ ഭാഗമായിട്ടാണ് മിസൈലുകൾ കൈമാറിയത്.
മിസൈലുകൾക്കൊപ്പം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതിക വിദ്യകളുടെ കൈമാറ്റം കഴിഞ്ഞ മാസം തന്നെ തുടങ്ങിയിരുന്നു. ദക്ഷിണ ചീന കടലിൽ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യ മിസൈൽ സംവിധാനങ്ങൾ കൈമാറുന്നത്. മേഖലയിലൂടെ കടന്നുപോയ ഫിലിപ്പൈൻസ് കപ്പലിനെതിരെ ചൈനീസ് പടക്കപ്പൽ ജലപീരങ്കി പ്രയോഗിക്കുകയും നാവികർക്ക് പരിക്കേറ്റതും ഈ അടുത്ത കാലത്താണ്.
ബ്രഹ്മോസ് മിസൈൽ സംവിധാനത്തിൻ്റെ മൂന്ന് ബാറ്ററികൾ ഫിലിപ്പീൻസ് അവരുടെ തീരപ്രദേശങ്ങളിൽ വിന്യസിക്കും. ഡിആർഡിഒയുടെയും റഷ്യൻ ഫെഡറേഷൻ്റെ എൻപിഒ മഷിനോസ്‌ട്രോയേനിയയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ലോകത്തിലെ ഏറ്റവും വിജയകരമായ മിസൈൽ പ്രോഗ്രാമുകളിൽ പ്രധാനപ്പെട്ടതും ആഗോള തലത്തിൽതന്നെ വേഗതയേറിയതുമായ കൃത്യതയുള്ള ആയുധമായി അംഗീകരിക്കപ്പെട്ടതുമാണ്.