കാബൂൾ: അഫ്ഗാൻ ജനതയുടെ 69 ശതമാനം പേരും ഇന്ത്യയെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് കാണുന്നതെന്നുള്ള റിപ്പോർട്ട് പുറത്ത്. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് ഏജൻസി അഫ്ഗാനിലെ ജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയാണ് അഫ്ഗാന്റെ ഏറ്റവും നല്ല സുഹൃത്തെന്നാണ് ഇവിടുത്തെ ജനങ്ങൾ കരുതുന്നത്. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കി ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ഇന്ത്യയ്‌ക്ക് കഴിയുന്നുണ്ടെന്നാണ് അഫ്ഗാനിലെ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. അമേരിക്കയുടെ പെട്ടന്നുള്ള പിന്മാറ്റത്തോടെ, താലിബാനെ കാബൂൾ പിടിക്കാൻ പ്രേരിപ്പിച്ചത് ചൈനയും പാകിസ്ഥാനുമാണെന്നുമാണ് അഫ്ഗാനിലുള്ളവർ വിശ്വസിക്കുന്നത്.
അഫ്ഗാനിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും, ആരോഗ്യരംഗത്തെ മെച്ചപ്പെട്ട സേവനത്തിനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമെല്ലാം ഇന്ത്യ ഇടപെടലുകൾ നടത്തി. കാബൂളിലെ പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ സംഭാവനയാണ്. ചികിത്സയ്‌ക്ക് വേണ്ടി ധാരാളം അഫ്ഗാൻ സ്വദേശികളും ഇന്ത്യയിൽ ഇപ്പോഴും എത്തുന്നുണ്ട്.
മുൻ സർക്കാർ അഴിമതിക്കാരായിരുന്നുവെന്നാണ് സർവ്വേയിൽ പങ്കെടുത്ത 78 ശതമാനം ജനങ്ങൾ വിശ്വസിക്കുന്നത്. വിദേശരാജ്യങ്ങൾ അഫ്ഗാനിലെ സാധാരാണക്കാർക്ക് വേണ്ടി നൽകിയ ധനസഹായം അവരിലേക്ക് എത്തിയിട്ടില്ലെന്ന് 72 ശതമാനം പേർ വിശ്വസിക്കുന്നു. താലിബാൻ സഹായങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും അത് ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഈ വർഷം മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായാണ് സർവ്വേ നടത്തിയത്.