ഗുജറാത്ത് : മോര്‍ബി ജില്ലയിലെ മച്ചു നദിയില്‍ തൂക്കുപാലം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 132 ലധികം പേര്‍ മരിച്ച സംഭവത്തിൽ 177 പേരെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ കരസേന , നാവികസേന, വ്യോമസേന, ദേശീയ ദുരന്ത നിവാരണ സേന , അഗ്‌നിശമന സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവയുടെ സംഘങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇവിടെ രാക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്‍ഡിആര്‍എഫിന്റെ നിരവധി ടീമുകളെ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനമാര്‍ഗം മോര്‍ബിയിലേക്ക് എത്തിച്ചതിനാല്‍ രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നിരുന്നു.
രക്ഷാപ്രവര്‍ത്തനനത്തിനായി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും അഗ്‌നിശമന സേനാ വിഭാഗങ്ങളും ബോട്ടുകളും ലൈഫ് ജാക്കറ്റുകളും എത്തിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 25-ലധികം ആംബുലന്‍സുകള്‍ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്, നിരവധി സ്വകാര്യ ആംബുലന്‍സുകളും സൈന്യത്തിന്റെ മൂന്ന് ആംബുലന്‍സുകളും സ്ഥലത്ത് സജ്ജമാണ്. പോര്‍ബന്തറില്‍ നിന്ന് നാവികസേനയുടെ ഏഴ് മുങ്ങല്‍ വിദഗ്ധരും എത്തിയിട്ടുണ്ട്. ഇവരെ കൂടാതെ പോലീസ്, പ്രാദേശിക ഭരണകൂടം, എസ്ഡിആര്‍എഫ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, അഗ്‌നിശമന സേന എന്നിവരും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.