Friday, May 17, 2024
spot_img

യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ: തീരുമാനം ഉന്നതതല യോഗത്തിൽ

ദില്ലി: യുക്രൈന് സഹായങ്ങൾ നല്കാൻ ഒരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി. ഇത് പ്രകാരം യുക്രൈന് സഹായങ്ങളും മരുന്നും എത്തിച്ചു നൽകും. നേരത്തെ യുക്രൈൻ നടത്തിയ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്.

അതേസമയം, ബെലാറൂസില്‍ നടന്ന റഷ്യ–യുക്രെയ്ന്‍ ചര്‍ച്ച അവസാനിച്ചു. ഈ ചര്‍ച്ചയില്‍ റഷ്യയുടെ സമ്പൂര്‍ണ സേനാപിന്‍മാറ്റം യുക്രൈൻ ആവശ്യപ്പെട്ടു. ക്രൈമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണം.

മാത്രമല്ല യുക്രെയ്ന്‍ പ്രസിഡന്റ് വോളിഡിമര്‍ സെലന്‍സ്കി ചർച്ചയ്ക്കു മുൻപ് തന്നെ വെടിനിര്‍ത്തലും സേനാപിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് അറിയിച്ചിരുന്നു. ഇതിനിടെ യുക്രെയ്ന്‍ തലസ്ഥാനം കീവിൽനിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേനയുടെ നിർദ്ദേശം. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു.

രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ കീവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ബെലാറൂസിലെ എംബസിയുടെ പ്രവര്‍ത്തനം യുഎസ് നിര്‍ത്തിവച്ചു. കൂടാതെ 36 രാജ്യങ്ങളുടെ വ്യോമപാത റഷ്യ നിഷേധിച്ചിരുന്നു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് റിപോർട്ടുണ്ട്. മുൻപ് റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് യുഎന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.

Related Articles

Latest Articles