ദില്ലി: ഹമാസിനെ ഇന്ത്യ ഉടൻ തന്നെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ. യുഎസും കാനഡയും ഉൾപ്പെടെയുളള രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കഴിഞ്ഞുവെന്നും ഇന്ത്യ ഇനിയും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകരുതെന്നും ഗിലോൺ ആവശ്യപ്പെട്ടു.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ കൂട്ടക്കുരുതി ചൂണ്ടിക്കാട്ടിയാണ് ഗിലോണിന്റെ ആവശ്യം. ഞങ്ങളോടൊപ്പം നിൽക്കുന്നതും ഞങ്ങൾക്ക് പ്രധാനപ്പെട്ടതുമായ രാജ്യങ്ങൾ ഇക്കാര്യം തീരുമാനിക്കാനുളള സമയമാണിതെന്നും നയോർ ഗിലോൺ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചു കഴിഞ്ഞു. ഇത് ആദ്യമല്ല ഇസ്രായേൽ ഈ ആവശ്യം ഉന്നയിക്കുന്നത്.
ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തുകയല്ല, പക്ഷെ ഭീകരവാദത്തിനെതിരായ ഒരുമിച്ചുളള പോരാട്ടത്തിന് വേണ്ടിയാണെന്നും നയോർ ഗിലോൺ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി സൗഹൃദചർച്ചകളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.