വാഷിങ്ടണ്‍: അമേരിക്കയിലെ ലൂവിസ്റ്റൺ പട്ടണത്തിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മെയ്നിലെ വിനോദ കേന്ദ്രത്തിലാണ് അക്രമി ആദ്യം കടന്നു കയറി വെടിയുതിർത്തത്. തുടർന്ന് ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവെപ്പ് നടന്നു. വെടിവെപ്പിന് ശേഷം സെമി ഓട്ടോമാറ്റിക് തോക്കുമായി കടന്നു കളഞ്ഞ അക്രമിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
അക്രമിയെ ഇനിയും പിടികൂടാനാകാത്ത സാഹചര്യത്തിൽ അധികൃതർ ലൂവിസ്റ്റണിൽ അടിയന്തിര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. തോക്കുമായി അക്രമി രക്ഷപ്പെട്ടത് സാഹചര്യത്തിന്റെ ഭീകരത വർദ്ധിപ്പിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.